Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Wednesday, March 24, 2010

കുഴിയാനയോ...?അതെന്താണ് ..?..

ചിരട്ടയെടുത്ത് മൂന്നു വയസ്സ് പ്രായമാകുന്ന മകന്റെ കൂടെ മണ്ണപ്പം ചുടാനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ , സത്യത്തില്‍ രണ്ടു ഉദ്ദേശം ഉണ്ടായിരുന്നു മനസ്സില്‍ .. ഒന്ന് നമ്മള്‍ ഒക്കെ വളര്‍ന്നു വന്ന പോലെ , കൊച്ചു കൊച്ചു കാര്യങ്ങളുടെ രാജകുമാരനായി (പ്രിന്‍സ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ ) , മണ്ണിനോടും പ്രകൃതിയോടും പ്രണയിച്ചും കലഹിച്ചും എന്റെ കുഞ്ഞും വളരട്ടെ എന്ന ഒട്ടും മായം ചേര്‍ക്കാത്ത മോഹം . രണ്ടു , മിക്കവരെയും പോലെ തന്നെ ഏറ്റവും സന്തോഷകരം ആയി കഴിഞ്ഞു പോയ എന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കാനുള്ള ആഗ്രഹവും ....


ചിരട്ടയില്‍ മണ്ണ് നിറച്ചു അല്പം വെള്ളം ചേര്‍ത്ത് ഞങ്ങള്‍ പുട്ട് ചുടുവാന്‍ തുടങ്ങിയപ്പോള്‍ , എന്റെ മകന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി ..ഒരു പക്ഷെ ഞാന്‍ വരുമ്പോള്‍ കൊണ്ട് വന്ന ചൈനീസ്‌ കളിപ്പാട്ടങ്ങളെക്കാളും അവനു സന്തോഷം തോന്നിയത് ഇപ്പോഴാണ് എന്ന് തോന്നുന്നു , ( മുറ്റം ഇന്റര്‍ ലോക്ക് കട്ടകള്‍ പതിക്കണം എന്ന പലരുടെയും ശക്തമായ അഭിപ്രായം തള്ളിക്കളഞ്ഞത് എത്ര നന്നായി , അല്ലെങ്കില്‍ ഞങ്ങള്‍ എങ്ങിനെ മണ്ണില്‍ കളിക്കും ) . കളിക്കിടയില്‍ മുറ്റത്തെ തെങ്ങില്‍ തൂങ്ങി നില്‍ക്കുന്ന പച്ച ഓലയെടുത്തു ഞാന്‍ അവനു വാച്ച് ഉണ്ടാക്കി കൊടുത്തു , തിരിയുന്ന പങ്കയും. (പഴയത് പലതും മറന്നിട്ടില്ല എന്നത് എന്നെ സമാധാനപ്പെടുത്തി ) ...

പിന്നെ പലതും അവനു ഉണ്ടാക്കി കൊടുക്കണം എന്ന് എനിക്കുണ്ടായിരുന്നു .. പഴയ ഹവായി ചെരുപ്പ് വട്ടത്തില്‍ മുറിച്ചു വണ്ടി ഉണ്ടാക്കി കൊടുക്കണം എന്നും മറ്റും ..പക്ഷെ ഹവായി ചെരിപ്പെവിടെ ? എളുപ്പത്തില്‍ വട്ടത്തില്‍ മുറിക്കാന്‍ ഉലക്കയും ഇല്ല . പണ്ട് ഈന്തപ്പന ഓലകള്‍ കൊണ്ട് കുഞ്ഞു വീടുകള്‍ ഉണ്ടാക്കി , അയല്‍പക്കത്തെ കുഞ്ഞമ്മയുടെ ദാസന്റെ നേതൃത്വത്തില്‍ നാടകം കളിച്ചതും ഓര്‍മ്മകളില്‍ നിറഞ്ഞു നിന്നു. എന്ത് സ്നേഹമായിരുന്നു അയല്‍പക്കത്തെ കൂട്ടുകാരോട് .. ചെറിയ വേലിക്കപ്പുറത്ത്‌ നിന്നു പെട്ടെന്ന് ആഗ്യം കാണിച്ചു കളിക്കാന്‍ വിളിക്കുമായിരുന്നു .ഇന്ന് കൊച്ചു കൂട്ടുകാര്‍ക്ക് കുഞ്ഞി കൈകള്‍ കൊണ്ട് മുതിവര്‍ ഉണ്ടാക്കി വച്ച പല തരം "മതിലുകള്‍" തകര്‍ക്കാന്‍ കഴിയില്ലല്ലോ ? ...

"ദേ.. ബാപ്പയും മോനും മണ്ണില്‍ കളിക്കുകയാണോ ?" .. അല്പം പരിഭവത്തോടെ സിറ്റ് ഔട്ടില്‍ നിന്നു ഭാര്യ ചോദിച്ചത് കേട്ട് ഞാന്‍ തിരഞ്ഞു നോക്കി ..
" ഉം ..?."
" അല്ല .., മണ്ണിലും വെള്ളത്തിലും കളിച്ചാല്‍ അവനു കഫക്കെട്ടിന്റെ അസുഖം വരും .." നിങ്ങള്ക്ക് ഇത് എന്ത് പറ്റി ..?"

ഞാന്‍ അവളോട്‌ അല്പം ചൂടായും, ഗൌരവത്തോടെയും മറുപടിയായി പലതും പറഞ്ഞു ... അതിന്റെ രത്നച്ചുരുക്കം ഇങ്ങിനെയായിരുന്നു ..

"ചുറ്റുപാടുകളുമായി ഒരു ബന്ധവും ഇല്ലാതെ കൂട്ടില്‍ അടച്ചിട്ട ബ്രോയിലര്‍ കോഴികളെ പോലെ വളര്‍ത്തുന്നത് കൊണ്ടാണ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് മാനസികവും ശാരീരികവും ആയ ആരോഗ്യം ഇല്ലാതെ ആയിത്തീരുന്നത് ,
കുട്ടികളെ വീട്ടിനുള്ളില്‍ തന്നെ പിടിച്ചു ഇരുത്താനായി ടി വിയും , അനിമേഷന്‍ സി ഡിയും മറ്റു കാണിച്ചു കൊടുത്താല്‍ , ഒട്ടും creative അല്ലാത്ത അത്തരം വിനോദങ്ങള്‍ കാരണം കുട്ടികള്‍ നിസ്സംഗരായി വളരും.. ഓര്‍ക്കാന്‍ ഒരു ബാല്യമോ കൗമാരമോ ഇല്ലാതെ , നമ്മള്‍ തന്നെ വാങ്ങി കൊടുക്കുന്ന നിര്‍വ്വികാരങ്ങളായ കളിപ്പാട്ടങ്ങള്‍ കണക്കെ ആയി തീരും ( പല കളിപ്പട്ടങ്ങളിലും വിഷാംശം ഉള്ള രാസവസ്തുക്കള്‍ ഉണ്ടത്രേ ). അങ്ങിനെ ഒന്നിനും കൊള്ളാത്ത ഒരാളായി എന്റെ മകന്‍ വളരേണ്ട " ...

ഏതായാലും മുറ്റത്തേക്ക് ഇറങ്ങി ... ഇനി രണ്ടാലൊന്ന് ആയിട്ട് തന്നെ കാര്യം . ഇനി അടുത്തത് തോട്ടില്‍ പോയി ഒരു കുളി ആവാം . എന്റെ വീടിനു താഴ് ഭാഗത്ത്‌ ഏകദേശം അടുത്തായി വലിയൊരു തോട് ഒഴുകിയിരുന്നു പണ്ട് .. ഒരുപാട് കുട്ടികള്‍ വന്നു കുളിക്കുമായിരുന്നു അന്ന് , കല്ല്‌ ആഴങ്ങളിലേക്ക് ഇട്ടു മുങ്ങി എടുക്കുക , നീന്തി തൊട്ടു കളിക്കുക തുടങ്ങിയ കളികള്‍ പലതും, പിന്നെ ചൂണ്ട ഇട്ടും തോര്‍ത്ത്‌ കൊണ്ട് കോരിയും മീനിനെപ്പിടിച്ചു , ചേമ്പിലയില്‍ കുമ്പിള്‍ കുത്തി വെള്ളം നിറച്ചു , മീനിനെ കിണറ്റില്‍ കൊണ്ട് ഇടുമായിരുന്നു .

ആ പഴയ ഓര്‍മ്മകള്‍ എന്നില്‍ തികട്ടി വന്നപ്പോള്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു .. നീ ആ തോര്‍ത്ത്‌ മുണ്ട് എടുക്കു ഞാന്‍ തോട്ടില്‍ നിന്നും കുളിച്ചു വരട്ടെ..,

ഭാര്യ ചിരിച്ചു കൊണ്ട് ചോദിച്ചു ." ആ തോട്ടില്‍ എപ്പോള്‍ ആരും കുളിക്കാറില്ലെന്ന് നിങ്ങള്‍ക്കു അറിയില്ലേ ..? അവിടെ ഇപ്പോള്‍ കോഴിക്കടയില്‍ നിന്നും മറ്റും വലിച്ചെറിയുന്ന അവശിഷ്ടങ്ങളും , ചില പാടങ്ങളില്‍ നിന്നു ഒഴുകി വരുന്ന കീടനാശിനി കലര്‍ന്ന അഴുക്കു വെള്ളവും മാത്രമേ ഉള്ളൂ .. ആരും അതില്‍ ഇറങ്ങുക പോലും ചെയ്യാറില്ല ."

ഞാന്‍ തോടിനരികില്‍ നടന്നു , ആരെങ്കിലും ഒരാള്‍ എങ്കിലും കുളിക്കുന്നുണ്ടാകും എന്ന് ന്യായമായും ഞാന്‍ പ്രതീക്ഷിച്ചു ..തോട് രണ്ടു അരികും പഞ്ചായത്ത് വക കോണ്ക്രീറ്റ് കെട്ടി ഭംഗിയാക്കിയിരിക്കുന്നു. പക്ഷെ അല്പം ഉള്ള വെള്ളത്തിന്‌ ചുകപ്പു കലര്‍ന്ന നിറം ..അതില്‍ ഇറങ്ങി കുളിക്കാന്‍ പോയിട്ട് കാലു കഴുകാന്‍ വരെ തോന്നില്ല ... എന്റെ മകനടക്കമുള്ള വളര്‍ന്നു വരുന്ന ഒരു വലിയ തലമുറയ്ക്ക് അതൊക്കെ നഷ്ടമാകുകയാണല്ലോ എന്നോര്‍ത്ത് മനസ്സ് വേദന പൂണ്ടു ..

തിരിച്ചു വീട്ടില്‍ വന്നു നീ കുഴിയാനയെ കണ്ടിട്ടില്ലല്ലോ വാ ഞാന്‍ പിടിച്ചു തരാം എന്നും പറഞ്ഞു , കയ്യില്‍ ഒരു ഈര്‍ക്കില്‍ കമ്പ് എടുത്തു, മകനെ കൈ പിടിച്ചു വീണ്ടും മുറ്റത്തേക്കിറങ്ങി , വീടിനു ചുറ്റും നടന്നു..ഇല്ല ..കുഴിയാനയുടെ ഒരു കുഴി പോലുമില്ല .. വില്‍ക്കാനായി വച്ച ആളൊഴിഞ്ഞ തൊട്ടു അടുത്ത വീട്ടിനു ചുറ്റിലും ഞാന്‍ നടന്നു ..ഇല്ല എവിടെയും ഒരു കുഴിയാനയുടെ കുഴി പോലും ഇല്ല ..പറഞ്ഞിട്ടെന്തു .പറന്നു നടക്കുന്ന തുമ്പികളും ഇല്ലാതായല്ലോ ...ആരാണ് ഉത്തരവാദികള്‍ ?

വലുതാകുമ്പോള്‍ എന്റെ മകന്‍ ഷെല്‍ഫില്‍ ഞാന്‍ സൂക്ഷിച്ചു വച്ച വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികള്‍ വായിക്കുമായിരിക്കും , അന്ന് "ന്റുപ്പൂപ്പാക്കൊരു ആനയുണ്ടാര്‍ന്നു" എന്ന പുസ്തകം വായിച്ചു അവസാനം ക്ലൈമാക്സില്‍ എത്തുമ്പോള്‍ അവന്‍ മനസ്സിലാകാതെ നെറ്റി ചുളിക്കും .. ? ഇങ്ങിനെ ആത്മഗതം ചെയ്തേക്കാം

കുഴിയാനയോ ?.....അതെന്താണ് ..?..

Monday, August 17, 2009

ഗംഗയുടെ ഡയറിയും വിക്കിലെ കവിതയും

(മറ്റു എഴുത്ത് മേഖലയെ അപേക്ഷിച്ച് ബ്ലോഗ്‌ വളരെ ഇന്റര്‍ ആക്റ്റീവ് ആയ ഒരു എഴുത്ത് മേഖല ആണ് .മാത്രമല്ല ഒരു പോസ്റ്റില്‍ ക്രിയാത്മകം ആയി interpretation നടത്തി നാം കമ്മെന്റ് ഇടുമ്പോള്‍ ആ പോസ്റ്റിന്റെ ഭംഗി കൂടുന്നു ..

ഇവിടെ അത്തരം രണ്ടു സംഭവങ്ങള്‍ താഴെ കൊടുക്കുന്നു , ഒന്ന് അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗിലെ പുതിയ മിനി കഥയിലെ കഥാ നായികയുടെ ആത്മഗതങ്ങള്‍ എന്ന നിലയില്‍ ഞാന്‍ ഇട്ട കമ്മെന്റ് ആണ് . രണ്ടാമത്തേത് കവിതാ മോഷണത്തെക്കുറിച്ചുള്ള ബെര്‍ളിയുടെ പോസ്റ്റില്‍ അതെ ശൈലില്‍ ഞാന്‍ കമ്മെന്റ് ആയി ഇട്ട ഒരു കവിതയും )

"ഗംഗയുടെ ഡയറി " വായിക്കുന്നതിനു മുന്‍പ് അരുണ്‍ കായംകുളത്തിന്റെ സമവാക്യത്തിന്‍റെ സൃഷ്ടികര്‍മ്മം എന്ന പോസ്റ്റ്‌ വായിക്കുമല്ലോ .

1. ഗംഗയുടെ ഡയറി

ദൈവമേ ..എന്താ മനസ്സില്‍ ഇത് വരെ ഇല്ലാത്ത ചിന്തകള്‍ ..? ജീവേട്ടന്റെ കൂട്ടുകാരനെ തന്റെ ഏട്ടന് സ്ഥാനത്ത് ആയല്ലേ കാണാന്‍ പറ്റൂ ..പക്ഷെ എന്നിട്ടും മനുചേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന, അരുണിനെ കാണുമ്പോള്‍ എന്തെ മനസ്സ് തരളിതം ആകുന്നു ...

വരട്ടെ മനുവേട്ടന്‍ ഇങ്ങോട്ട് പറയട്ടെ ആദ്യം , അങ്ങോട്ട്‌ കേറി പറഞ്ഞാല്‍ പിന്നെ പുള്ളിക്കാരന്റെ മനസ്സില്‍ അങ്ങിനെ ഒരു ചിന്ത ഇല്ലെങ്കില്‍ ആകെ ചളമാകും . മനുവേട്ടന്‍ മനസ്സ് തുറക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കാം .

അന്ന് , തണുപ്പുള്ള ആ സായാഹ്നത്തില്‍ ഒരു കഷ്ണം മാങ്ങ പൂണ്ടു മനുവേട്ടന് നേരെ ഞാന്‍ നീട്ടി .. അടുത്ത് മറ്റാരും ഇല്ല ..! ദൈവമേ ഇതാണോ ഞാന്‍ കാത്തിരുന്ന ആ സന്ദര്‍ഭം .. ? ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി ...!

മനുവേട്ടന്‍ പറഞ്ഞു
" എനിക്കിഷ്ടമാ "...,

ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച അതെ വാക്കുകള്‍.... സന്തോഷാധിക്യത്താല് ബോധ രഹിതയായി ഞാന്‍ നിലം പതിക്കുമോ എന്ന് ഭയപ്പെട്ട നിമിഷങ്ങള്‍ ...
ആ വാക്കുകള്‍ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിച്ചു ഞാന്‍ ഗൌരവം വിടാതെ ചോദിച്ചു

"മനുചേട്ടന്‍ എന്താ പറഞ്ഞത്?"

മനുചേട്ടന്‍ പതിയ പറഞ്ഞു
"കിളിച്ചുണ്ടന്‍ മാങ്ങാ എനിക്കിഷ്ടമാ"...

ഇതും പറഞ്ഞു മനുവേട്ടന്‍ ഇറങ്ങി പോകുന്നത് ഇച്ഛാ ഭംഗത്തോടെ ഞാന്‍ നോക്കി നിന്നു . എന്തിനു മനുവേട്ടന്‍ മാറ്റി പറഞ്ഞു,?ആ കണ്ണുകളില്‍ എന്നോടുള്ള ഇഷ്ടത്തിന്റെ മിന്നലാട്ടം പലപ്പോഴും ഞാന്‍ കണ്ടതാണ് .ഇഷ്ടമാണെന്ന് ഒരു പെണ്ണിന്റെ മുഖത്ത് നോക്കി പറയാന്‍ കരുത്തില്ലാത്തവന്‍.
എന്റെ മനസ്സില്‍ അപ്പോള്‍ ഒരു സമവാക്യം രൂപപ്പെട്ടു

മനു ഈസ്സ് ഈക്യുല്‍ റ്റു ഭീരു .

എങ്കിലും മനസ്സില്‍ മനുവിനോടുള്ള ഇഷ്ടം കൂടിയതെ ഉള്ളൂ ..ഒരു സൂചന എന്റെ ഭാഗത്ത് നിന്ന് കൊടുക്കണം ഞാന്‍ ഉറപ്പിച്ചു

മനുവേട്ടന്‍ കിണറ്റില്‍ വീണ ദിവസം , വേച്ചു വേച്ചു വീട്ടിലേക്കു പോകവേ , ഞാന്‍ പറഞ്ഞു ..ഗെറ്റ് വെല്‍ സൂണ്‍ ..., ഗെറ്റ് എന്നാല്‍ കിട്ടുക, വെല്‍ എന്നാല്‍ നല്ലത് സൂണ്‍ എന്നാല്‍ പെട്ടന്ന്..പെട്ടെന്ന് തന്നെ നല്ലത് ഒന്ന് കിട്ടും എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ചത് ..അതാവട്ടെ മനുവേട്ടന് കൊടുക്കാനായി ഞാന്‍ കരുതി വച്ച ഒരു ചുടു ചുംബനം ആയിരുന്നു . അതിന്റെ അര്‍ഥം എന്ന് മനുവേട്ടന് മനസ്സിലായോ ആവോ ? മറ്റുള്ളവര്‍ കേട്ടാലോ തെറ്റിദ്ധരിക്കുകയും ഇല്ല .അതിനാല്‍ ആണ് അങ്ങിനെ ഒരു കോഡ്‌ ഭാഷ ഉപയോഗിച്ചത് .

പക്ഷെ എന്തോ മനുവേട്ടന്‍ എന്നെ തേടി വന്നില്ല .... രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ തലയണ കെട്ടിപിടിച്ചു കണ്ണീര്‍ വാര്‍ത്തു ..മനുവേട്ടനോടുള്ള പ്രേമം എന്റെ അസ്ഥികളില്‍ പിടിച്ചിരുന്നു ,അതിനാല്‍ ആവാം വന്ന കല്യാണാലോചനകള്‍ ഓരോന്നായി പല കാരണം പറഞ്ഞു താന്‍ തന്നെ മുടക്കിയത് ...മനുവേട്ടന്‍ ഒരിക്കല്‍ എന്നെ തേടി വരും എന്ന് എന്റെ മനസ്സ് പറഞ്ഞു .

വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് കടന്നു പോയി .മനുവേട്ടനെ തിരക്കാത്ത സ്ഥലങ്ങളില്ല .കഴിഞ്ഞാഴ്ച ബാംഗ്ലൂരില വച്ച് അവിചാരിതം ആയി മനുവേട്ടനെ വീണ്ടും കണ്ടപ്പോള്‍ മനസ്സ് പിടച്ചു .കാത്തിരുപ്പ് വെറുതെ ആയില്ല .. ഇനി വച്ച് നീട്ടേണ്ട മനുവേട്ടനോട് എല്ലാം പറയാം ..

എങ്ങിനെ തുടങ്ങണം ..? വൈഫ്‌ കൂടെയാണോ താമസം എന്ന് ചോദിക്കാം , അപ്പൊ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല, നിന്നെ കാത്തിരിക്കുകയാണ് എന്ന് മനുവേട്ടന്‍ തുറന്നു പറയും ... എനിക്കാ വായില്‍ നിന്ന് തന്നെ അത് കേള്‍ക്കണം.. ഒരു നിമിഷത്തില്‍ പല ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി ..

അങ്ങിനെ കാതരയായ്‌ ഞാന്‍ ചോദിച്ചു
"യുവര്‍ വൈഫ് ഈസ് സ്റ്റേയിങ്ങ് വിത്ത് യൂ?"

മനുവേട്ടന്റെ മറുപടി എന്നെ ഞെട്ടിപ്പിച്ചു ..

"പിന്നല്ലാതേ!!
വല്ലോന്‍റേം കൂടെ താമസിക്കുമോ?? " അതും പറഞ്ഞു അവന്‍ തിരിഞ്ഞു നടന്നു ..
മനസ്സില്‍ എവിടെയോ അഗ്നിപര്‍വ്വതം പൊട്ടി ..കണ്ണില്‍ ഇരുട്ട് കയറി ...!

സ്വബോധം തിരിച്ചു കിട്ടിയപ്പോള്‍ എന്‍റെ മനസ്സില്‍ പുതിയോരു സമവാക്യം രൂപം കൊള്ളുകയായിരുന്നു

മനു ഈസ്സ് ഈക്യുല്‍ റ്റു ചതിയന്‍
മനു ഹൃദയം ഇല്ലാത്തവനാണ് .

======================
======================


2. ബെര്ളിത്തരങ്ങളിലെ വിക്കുള്ളവര്‍ക്ക് പാണ്ട് വരുമോ എന്ന പോസ്റ്റില്‍ ഞാന്‍ അതെ ശൈലില്‍ കമന്റിയ കവിത അല്പം വ്യത്യാസത്തോടെ ഇവിടെ കൊടുക്കുന്നു .

ബ്ലോഗ്ഗ് എഴുത്ത് വൈകല്യമല്ല
ഒരു തരം ആവിഷ്കാരമാണ്
കമന്റിനും സ്മൈലിക്കും കൂടെ വരുന്ന
പോസ്റ്റുകളെയാണ്
നാം ബ്ലോഗെന്നു വിളിക്കുന്നത്‌
ഇഷ്ടമില്ലാത്ത കമ്മെന്റ് ഡിലീറ്റുന്നതിനെ
മോഡെറേഷന്‍് എന്ന് വിളിക്കുന്ന പോലെ

മീറ്റിനു മുന്‍പാണോ അടി തുടങ്ങിയത്
അതോ മീറ്റിനു ശേഷമോ ?
ബ്ലോഗ്‌ പത്രങ്ങളിലെ സവിശേഷതയാണോ അശ്ലീലം?
അതോ സീനിയര്‍ ബ്ലോഗ്ഗേര്‍സിന്റെ ഭാഷയോ :)
ഈ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
ബ്ലോഗ്‌ ശാസ്ത്രജ്ഞര്‍ വിയര്‍ക്കുന്നു .

ഓരോ കുറി പോസ്റ്റുമ്പോഴും നാം
ഗൂഗിള്‍ ,ട്വിറ്റെര്‍ അമ്മച്ചിമാര്‍ക്ക്
ഒരു ബലി നല്‍കുകയാണ്
ഒരു ജനത ഒന്നിച്ചു ബ്ലോഗുമ്പോള്‍
അവരുടെ ഭാഷ ചീത്ത വിളിയുടെതാകുന്നു
ഇപ്പോള്‍ മലയാളികളുടെതെന്ന പോലെ

കേരളീയനെ സൃഷ്ടിച്ചപ്പോള്‍
ദൈവത്തിനും ഈഗോയുണ്ടായിരിക്കും
അത് കൊണ്ടാണ് മലയാളികളുടെ
മിക്ക പ്രവര്‍ത്തികളും പാരയാകുന്നത്‌
അത് കൊണ്ടാണ് മലയാളിയുടെ
പോസ്റ്റ്‌ മുതല്‍ കമന്റ്‌ വരെ
എല്ലാം തെറിവിളികളാകുന്നത്

മീറ്റ്‌പോസ്റ്റുകള്‍ പോലെ